കഴക്കൂട്ടം: ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ യൂബർ ഈറ്റ്സിലെ ഡെലിവറി പാർട്ണർമാർ അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം. മുന്നറിയിപ്പില്ലാതെ പാർട്ണർമാരെ ബ്ലോക്ക് ചെയ്യുകയും ട്രിപ്പിനിടയിൽ ക്യാഷ് ട്രിപ്പ് കട്ടാക്കുന്നതിനും അടക്കം ആനുകൂല്യങ്ങൾ വൻ തോതിൽ വെട്ടിക്കുറക്കുകയും ചെയ്തതായി തൊഴിലാളികൾ പറയുന്നു. ഇത് സംബന്ധിച്ച് സമര പ്രതിനിധികൾ കമ്പനിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. കേരളത്തിലെ പുതിയ തൊഴിൽ മേഖല ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ അസംഘടിതരാണ്. ഇത് കമ്പനി ചൂഷണം ചെയ്യുന്നതായി തൊഴിലാളികൾ പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഡെലിവറി പാർട്നേഴ്സിന്റെ സംഘടന രൂപീകരിക്കുമെന്ന് സമര സഹായ സമിതി പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പൂജപ്പുര മൈതാനിയിൽ നടന്ന യോഗമാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഈ കമ്പനിയെ അനുകരിച്ച് മറ്റു കമ്പനികൾ അവർക്കുണ്ടായിരുന്ന പി.എഫും, ഇ.എസ്.ഐയും വെട്ടിക്കുറക്കുകയുണ്ടായി എന്നാണ് അറിയുന്നത്. ഇതും കൂടി കണക്കിലെടുത്താണ് യൂബർ പാർട്ണർമാർ തന്നെ ആദ്യമേ സമരം തുടങ്ങാൻ തീരുമാനിച്ചത്. യോഗത്തിൽ റജി, സുദർശനൻ, സഹീർ, അനൂപ്, വിപിൽ ബാബു, സഞ്ജിത് എന്നിവർ സംസാരിച്ചു. തുടർന്ന് ഈ മേഖലയിലെ മറ്റു കമ്പനി തൊഴിലാളികളും സമരവുമായി മുന്നോട്ട് വരുമെന്നാണ് സൂചന.
യൂബർ ഡെലിവറി പാർട്ണേഴ്സ് ഇന്ന് (വെള്ളി) മുതൽ അനിശ്ചിതകാല സമരത്തിലേക്ക്





0 Comments